❤️ശരിയായ വിശ്വാസത്തിന്റെ ചന്തം?
അരി സംഭാവനയായി ചോദിച്ചു ചെന്ന സന്നദ്ധ സംഘത്തിന് പാതാറിലെ ഗുദ്ദാമിന്റെ താക്കോൽ നീട്ടി വേണ്ടത് എടുത്തു കൊള്ളാൻ പറഞ്ഞ ദയാമയരായ മുസ്ലിം കളുടെ തുടര്‍ച്ചയാണ് നൗഷാദ്.
നൗഷാദ് മാരുടെ മനസ്സ് സൃഷ്ടിച്ച മതം ഏത് എന്നന്വേഷിക്കുന്നവർ പ്രസിദ്ധ സാഹിത്യകാരന് സി രാധാകൃഷ്ണന് എഴുതിയ ഈ ജീവിതാനുഭവക്കുറിപ്പ് വായിക്കുക.
സി രാധാകൃഷ്ണന്
❣️❣️❣️❣️❣️❣️❣️❣️
“.. വിശുദ്ധ ഖുര്‍ആൻ എന്നെ പഠിപ്പിച്ച ആദ്യപാഠം ഈ ലോകം ഒരു നാഥനില്ലാ കളരിയല്ല എന്നാണ്. സര്‍വ്വ ശക്തനായ ഈശ്വരന് എല്ലാം സൃഷ്ടിച്ച് എല്ലാറ്റിനെയും എല്ലാരേയും കാരുണ്യത്തോടെ കാണുന്നു. ആ ശക്തിയെ മറികടക്കാന്‍ വേറെയൊരു ശക്തിയും ഈ ഭൂമിയില്‍ എന്നല്ല പ്രപഞ്ചത്തില്‍ എങ്ങുമില്ല. ഉണ്ടാവുകയുമില്ല. എല്ലാം നശിച്ചാലും ആ ശക്തിക്ക് നാശമില്ല. ആ ശക്തിക്ക് ആദിയും അന്ത്യവുമില്ല. നമ്മുടെ കണ്മുന്നി ലെ സ്ഥലകാലങ്ങൾ വച്ച് അളക്കാവുന്ന ഒന്നല്ല ആ സര്‍വ്വ ശക്തി. നമ്മുടെ കണ്ണുകൾ കൊണ്ട് കാണാനാവുകയുമില്ല.”
“… വിശുദ്ധ ഖുര്‍ആന്റെ കാര്യത്തില്‍ മറ്റൊരു പ്രധാനപ്പെട്ട തിരിച്ചറിവും അക്കാലത്തു തന്നെ എനിക്കുണ്ടായി. പൊന്നാനി അങ്ങാടിയിലെ തോട്ടുവക്കത്തെ ചില കച്ചവടക്കാരും എന്റെ നാട്ടുകാർ തന്നെയായ ആലി മാസ്റ്ററും വെറ്റില കച്ചവടക്കാരൻ അയ മുട്ടിപ്പാപ്പയും കു വ ള ക ത്തെ അവുതള ഹാജിയും അത്തരക്കാരായ മറ്റു ചിലരുമാണ് ഇതിനു പിന്നില്‍. വിശുദ്ധ ഗ്രന്ഥത്തിന്റെ വെളിച്ചത്തിലാണ് ഇക്കൂട്ടർ ജീവിച്ചു പോന്നത്. അത്തരമൊരു ജീവിതം സാധ്യമാണെന്ന് തെളിയിക്കുകയായിരുന്നു എന്റെ കണ്ണില്‍ ഇവർ.”
“പൊന്നാനിയിലെ ആ കച്ചവടക്കാര്‍ ദൈവ നിയോഗം പോലെയാണ് കച്ചവടം നടത്തിയിരുന്നത്. നമസ്കാര ത്തിന് സമയമായാല്‍ പണപ്പെട്ടിയും പീടികയും പൂട്ടാതെയാണ് യാത്ര. (മുസ്ലിംകള് തിങ്ങി ജീവിച്ച ഒരു ദേശത്തിന്റെ ധാര്‍മ്മിക മികവ് സൂചിപ്പിക്കുന്നു – പകര്പ്പ്കാരൻ) വാക്കാണ് കച്ചവടത്തിന് ആധാരം. കടലാസും രശീതും ഉടമ്പടിയുമല്ല. വിശക്കുന്ന ആര് ചെന്നു കൈ നീട്ടിയാലും സഹായമുണ്ട്. കണ്ണില്‍ സദാ കാണാവുന്നത് കാരുണ്യം മാത്രം. 1944 ല്‍ നാട്ടില്‍ കോളറ ഉണ്ടായപ്പോൾ അരി സംഭാവനയായി ചോദിച്ചു ചെന്ന സന്നദ്ധ സംഘത്തിന് പാതാറിലെ ഗുദ്ദാമിന്റെ താക്കോൽ നീട്ടി വേണ്ടത് എടുത്തു കൊള്ളാൻ പറഞ്ഞ ദയാമയരായ ആ ആളുകളെപ്പറ്റി എന്റെ അച്ഛൻ പലതവണ പലരോടും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ”
” അയമുട്ടിപ്പാപ്പ വെറ്റില നുള്ളി വീടു വീടാന്തരം കൊണ്ടു നടന്നു വില്‍ക്കുന്ന ഒരു നിസ്വനായിരുന്നു. സ്കൂളിലേക്ക് പോകുന്ന ഞങ്ങളുടെ കൂടെ കടത്തു തോണിയില്‍ എന്നുമുണ്ടാകും. ചെറിയ വട്ടക്കൂടയില്‍ വെറ്റില രണ്ടു വിഭാഗങ്ങളാക്കി വെവ്വേറെ വച്ചിരിക്കും. ഒരു വശത്ത് അന്ന് നുള്ളിയത്, മറ്റേത് തലേന്നാൾ നുള്ളിയത്. വെള്ളം തളിച്ചും വാഴയിലയിലും പോളയിലും പൊതിഞ്ഞും സംരക്ഷിക്കുന്നതിനാല്‍ ഇന്നലെ അറുത്തതിന് കാര്യമായ വാട്ടമൊന്നും ഉണ്ടാവില്ല. എങ്കിലും രണ്ടും രണ്ടായിത്തന്നെ വച്ചിരിക്കും. വിലയിലും മാറ്റമുണ്ട്. നാഴിക്ക് ഒരുറുപ്പികത്തോതില്‍ പത്തുനാഴി പാലുവാങ്ങി നാലുനാഴി വെള്ളം ചേര്‍ത്ത് ഒന്നേകാല്‍ ഉറുപ്പിക നിരക്കില്‍ വിറ്റാല്‍ ലാഭശതമാനമെത്ര എന്ന കറക്കു ഗണിതം പഠിച്ചു പാസ്മാര്‍ക്ക് നേടാന്‍ സ്കൂളിലേക്ക് പോകുന്ന ഞങ്ങളില്‍ ചിലര്‍ അയമുട്ടിപ്പാപ്പയെക്കൊണ്ട് ഈ വെറ്റിലയുടെ കാര്യത്തിലെങ്കിലും ഒരു കള്ളം പറയിക്കാന്‍ ആവതും ശ്രമിച്ചിട്ടുണ്ട്. ഉപ്പാപ്പ അവസാനം ഞങ്ങളെ തുറന്നുതന്നെ അറിയിച്ചു: “അറിഞ്ഞുകൊണ്ട് കളവു പറഞ്ഞാല്‍ പടച്ച തമ്പുരാന് പൊറുക്കില്ല മക്കളേ”. ഇക്കാര്യം പ്രതിപാദിക്കുന്ന വേദഭാഗങ്ങള്‍ ഞങ്ങളെ ചൊല്ലിക്കേള്‍പ്പിക്കുകയും ചെയ്തു. വിശുദ്ധ ഗ്രന്ഥം മുഴുക്കെ കാണാതെ അറിയാമായിരുന്ന ഉപ്പാപ്പയ്ക്ക് അതിന്റെ സരളമായ അര്‍ത്ഥതലവും നല്ല നിശ്ചയമായിരുന്നു.”
“ഗാന്ധിജിയുടെ ഖിലാഫത്ത് പ്രസ്ഥാനത്തെ വര്‍ഗ്ഗീയ ലഹലയാക്കി മാറ്റിത്തീര്‍ക്കുന്നതില്‍ വെള്ളക്കാര്‍ വിജയിച്ചതിനെത്തുടര്‍ന്ന് നാടുനീളെ അക്രമം അരങ്ങേറിയപ്പോള്‍ ഈ ഗ്രാമത്തിലേക്ക് കയറിവരാന്‍ പുറപ്പെട്ട അക്രമി സംഘത്തെ തനിച്ച് ചെറുത്തുനിന്നു തിരിച്ചയച്ച അതികായനായ ശൂരനാണ് അവുതള ഹാജി. “എന്റെ മയ്യിത്തിന് മുകളിലൂടെയേ നിങ്ങള്‍ക്കിവിടെ കടക്കാന്‍ കഴിയൂ” എന്ന്, ഭാരതപ്പുഴയുടെ തീരത്തെ ഉയര്‍ന്ന മണ്‍തിട്ടയില്‍ കയറി നിന്ന് അദ്ദേഹം ഉദ്ഘോഷിച്ചു. ഈ നാടിനെ രക്ഷിച്ച അദ്ദേഹത്തെ ലഹളക്കാരനെന്നു മുദ്രകുത്തി വെള്ളക്കാരുടെ ഗൂര്‍ഖാ പട്ടാളം കെട്ടിപ്പൂട്ടി ഗുഡ്സ് വാഗണിലിട്ട് കൊണ്ടുപോയതും കയ്യിലെ കത്തികൊണ്ട് വാഗണ്‍ ഭിത്തിയുടെ കാരിരുമ്പ് തുരന്നു അതില്‍ മൂക്കുവെച്ച് ശ്വസിച്ച് പ്രാണന് നിലനിര്‍ത്തി അദ്ദേഹം തിരിച്ചെത്തിയതും വളരെ പ്രായമായ ശേഷവും പുഴയോരത്തിരുന്ന് കുട്ടികളായ ഞങ്ങളോട് ‘ഒരു തുലാം ഇരിമ്പും ഒരു തുലാം പഞ്ഞിയും ഒരു തുലാസിന്റെ രണ്ടു തട്ടുകളില്‍ വച്ചാല്‍ ഏതുഭാഗം തൂങ്ങും?’ എന്ന് ചോദിക്കാറുള്ളതും ശരിയായും തെറ്റായും ഉത്തരം പറയുന്ന എല്ലാവര്ക്കും ഗോട്ടിമിഠായി വിതരണം ചെയ്യാറുള്ളതും ആ ധന്യ ജീവിതത്തിന്റെ തുടര്‍ക്കഥ. നന്മയുടെ പ്രതീകമായിരുന്ന അദ്ദേഹം ജീവിച്ചതും വിശുദ്ധ ഗ്രന്ഥത്തില്‍ പറയുന്നതിന്റെ പ്രായോഗിക രൂപമായിട്ടായിരുന്നു.
“ആലി മാസ്റ്ററുടെ കഥ ഇതിലേറെ വിചിത്രമാണ്. സ്ക്കൂളില്‍ പോകാന്‍ മടിച്ച് ഞങ്ങള്‍ കാരപ്പഴം പറിച്ചു തിന്ന് ‘ഒളിവില്‍’ നടക്കവേ ഞങ്ങളുടെ കാലൊച്ച കേട്ട് പള്ളിയില്‍നിന്ന് ആലിമാസ്റ്റര്‍ തലനീട്ടി ഞങ്ങളെ കണ്ടത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. പിടിച്ച് സ്ക്കൂളിലേക്ക് കൊണ്ടുപോയി ബെഞ്ചില്‍ കയറ്റി നിര്‍ത്തുമെന്ന് ഭയന്നത് വെറുതെയായി. അപൂര്‍വ്വമായ അവധി എടുത്തായിരുന്നു മാസ്റ്ററുടെ ആ ഇരിപ്പ്. ക്ലാസില്‍ പോകാന്‍ വയ്യാത്തത് കൊണ്ട് അവധി എടുത്തതാണ്. ഇന്സ്പെക്ഷന് നടക്കുന്നതിനാലാണ് സ്കൂളില്‍ പോകാന്‍ വയ്യാതായത്. ഇന്‍സ്പെക്ടര്‍ വരുന്ന ദിവസം മാനേജര്‍ അടുത്ത ക്ലാസ്സിലെ കുട്ടികളെ മാസ്റ്ററുടെ ക്ലാസ്സില്‍ കൊണ്ടുവന്ന് ഇരുത്തും. ആ കുട്ടികളൊക്കെ തന്റെ ക്ലാസ്സില്‍ പഠിക്കുന്നവരാണെന്ന് ആലി മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തണം. അത്രയെ വേണ്ടൂ. പക്ഷേ, ആ ഒരു കളവുപറയാന്‍ വയ്യാത്തതുകൊണ്ട് ആലിമാസ്റ്റര്‍ അവധിയെടുത്ത് പ്രാര്‍ഥിക്കാനിരിക്കുന്നു.”
“ പ്രവാചകന്റെ ഇംഗിതമനുസരിച്ച് ജീവിക്കാന്‍ കഴിയും എന്നതിന് അന്നെനിക്ക് കണ്മുന്നില് കിട്ടിയ തെളിവുകള്‍ ഇവര്‍ മാത്രമായിരുന്നു. ഉപനിഷത്തോ ബൈബിളോ അടിത്തറയാക്കി ജീവിതം കെട്ടിപ്പടുത്ത ആരെയും എനിക്ക് കണ്ടെത്താനായില്ല. കണ്ടിട്ടും ഞാന്‍ കാണാതിരുന്നതോ യഥാര്‍ത്ഥത്തില്‍ എന്റെ കണ്‍വെട്ടത്തെങ്ങും ഇല്ലാതിരുന്നതോ എന്ന് തിട്ടമില്ല. രണ്ടുമാകാം. വേറെയാരും ഉണ്ടായില്ല എന്നതല്ല പ്രധാനം. ഇവര്‍ ഉണ്ടായി എന്നതാണ്. നബിതിരുമേനിയുടെ വാക്കുകള്‍ ശരിയായും ആത്മാര്‍ത്ഥമായും ഉള്‍ക്കൊണ്ട സമൂഹം എങ്ങനെയിരിക്കും എന്ന് സങ്കല്പ്പിക്കാന് എനിക്ക്സാധിച്ചു.”
“ഇന്നും ഈ വ്യത്യാസം ഞാന്‍ കണ്മുന്നില് കാണുന്നുണ്ട്. എന്റെ ചുറ്റുപാടുള്ളവരും യാത്രകള്‍ക്കിടയിലും അന്യദേശങ്ങളിലും ഞാന്‍ കാണുന്നവരുമായ ആളുകളില്‍ മഹാഭൂരിഭാഗവും മത വിശ്വാസികളാണ്. പല മതങ്ങളിലും വിശ്വസിക്കുന്നു എന്ന് സ്വയം കരുതുകയും ആ മതങ്ങള്‍ക്കായി വാദിക്കുകയും ചെയ്യുന്ന അവരില്‍ ഭൂരിഭാഗവും അതത് പ്രവാചകന്മാരുടെ വചനങ്ങള്‍ക്കനുസാരമായല്ല ജീവിക്കുന്നത് എന്ന് അവരുമായി കുറച്ചിടയുള്ള പെരുമാറ്റം കൊണ്ടുതന്നെ വെളിപ്പെടുന്നു. കാതല്‍ ചിതല് തിന്ന വിശ്വാസം കുപ്പായം പോലെയേ ഉള്ളൂ. അര്‍ത്ഥവത്തായ വിശ്വാസദാര്‍ഡ്യം താരതമ്യേന കൂടുതല്‍ കാണുന്നത് ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കിടയിലാണ്. ‘പരമശക്തനായ ദൈവം മനുഷ്യനെ ഏറ്റവും നല്ല മൂശയില്‍ വാര്‍ത്തത്’ എന്തിനെന്നും ആ ആ കാരുണ്യം എന്ത് പ്രയോജനം ചെയ്യുന്നു എന്നും അറിയാന്‍ ഇവരുമായി അല്പനേരം ഇടപഴകിയാല്‍ ധാരാളം മതി. ഇതുതന്നെയാണ് വിശുദ്ധ ഖുര്‍ആന്റെ പ്രസക്തി എന്ന് എനിക്ക് തോന്നുന്നു.”
“വിശുദ്ധ ഖുര്‍ആന്‍ സജീവകവും പ്രായോഗിവുമാണ്. അതിന്റെ പേരു പറഞ്ഞോ അതില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റായി മനസ്സിലാക്കിയോ അക്രമം കാണിക്കുന്നവരില്ലേ എന്ന ചോദ്യത്തിന് ജീവനുള്ള മറുപടികളാണ് ഇവര്‍. ഇവരുടെ പ്രഥമവും പ്രധാനവുമായ ഉടമ്പടി സര്‍വ്വ ശക്തനായ ദൈവത്തോടാകയാല്‍ ഇവര്‍ അങ്ങാടിയിലിറങ്ങി സ്വയം പ്രദര്‍ശിപ്പിക്കാറില്ല എന്നേയുള്ളൂ. അന്വേഷിച്ചാലേ കണ്ടെത്തൂ. ‘മുട്ടുവിന്‍ തുറക്കപ്പെടും’ എന്നുതന്നെ. പക്ഷേ, ഇതിനു ശ്രമിക്കുന്നത് വെറുതെ. കാരണം, ഈ ദുശീലമുള്ളവരുടെ വഴിയില്‍ നിന്ന് ആ ക്രാന്തദര്‍ശികള്‍ എന്നോ മാറിപ്പോയിരിക്കും.”
(പ്രബോധനം ഖുര്‍ആന്‍ വിശേഷാല്‍പതിപ്പ് 2002 )
???